സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സർപ്പിച്ചു. അടിയന്തര സാഹചര്യത്തിലാണ വിദേശ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് 80 ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സിഡിറ്റിന്റെ ഉടമസ്ഥതതയിലുള്ള ആമസോൺ ക്ലൗഡിലാണ് ഡാറ്റകൾ ശേഖരിക്കുന്നത്. ഇതിനാൽ ഡാറ്റ ചോർച്ചയുണ്ടാവില്ല. ഇത് ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനമുണ്ട്. ആമസോൺ ക്ലൗഡിന് കേന്ദ്രസർക്കാറിന്റെ അംഗീകരമുണ്ട്. വിവര സാങ്കേതിക വകുപ്പ് ക്ലൗഡിൽ ഓഡിറ്റിംഗ് നടത്തുന്നുണ്ട്. സേവനം സൗജന്യമായതിനാൽ ഐടി വകുപ്പിന് കരാറിൽ ഏർപ്പെടാൻ നിയമവകുപ്പിന്റെ അംഗീകാരം നിർബന്ധമില്ല. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പർച്ചേസ് ഓർഡറിലുണ്ട്. ജനങ്ങളുടെ ജീവനാണ് വ്യക്തി സ്വകാര്യതയേക്കാൾ പ്രാമുഖ്യം.
രോഗിയുടെ നിലവിലെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. ഇതിന് വ്യക്തിയുടെ അനുമതി ആവശ്യമില്ല. പൊതുജനാരോഗ്യത്തെ മുൻനിർത്തി അനുമതിയില്ലാതെ വിവരശേഖരണത്തിന് കേന്ദ്ര വ്യക്തി ഡാറ്റ സoരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടന്നും സർക്കാർ സത്യവാങ്ങ് മൂലത്തിൽ സൂചിപ്പിച്ചു സ്പ്രിംഗ്ലറുമായുള്ള കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചു.