മഞ്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ച കുട്ടിക്ക് ഹൃദ്രോഗവും ജന്മനാ വളർച്ചാക്കുറവും ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മെഡിക്കൽ കോളേജിൽ പ്രവേശിച്ചപ്പോൾ തന്നെ കുട്ടിയുടെ നില ഗുരുതരമായിരുന്നെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വിദേശത്ത് നിന്ന് വന്നവരിൽ നിന്നാണ് അസുഖം ബാധിച്ചതായാണ് നിഗമനം. കുട്ടിയെ സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കുമെന്നു മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവഗുരുതരാവസ്ഥയിലായിരുന്നു. ജനിച്ചപ്പോൾ തന്നെ ഹൃദ്രോഗവും വളര്‍ച്ചക്കുറവുമുള്ള കുഞ്ഞ് മൂന്നുമാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് കുഞ്ഞിന് കൊവിഡ് ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാല്‍, കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. ഈ ബന്ധു കുഞ്ഞിനെ കാണാൻ എത്തിയിട്ടില്ലെന്നാണ് അച്ഛനമ്മമാർ പറയുന്നത്. അസുഖമുള്ള കുട്ടിയായതിനാൽ കുഞ്ഞിനെ പുറത്തുകൊണ്ടുപോയിട്ടുമില്ല. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് വരും. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21-ന് പുലര്‍ച്ചെ 3.30-ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു