പ്രവാസികളെ ഇന്ത്യയിൽ എത്തിക്കണമെന്ന ഹർജി പരിഗണിക്കുന്നത് മെയ് 5 ലേക്ക് മാറ്റി. വിദേശത്തുള്ള ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിഹരിക്കണമെന്ന് കോടതി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കുന്നതും മെയ് 5 ലേക്ക് മാറ്റി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കണമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത് കേന്ദ്രസർക്കാറിന്റെ നയപരമായ കാര്യമാണ്. അത് കൊണ്ട് നയം അനുസരിച്ച് മാത്രമെ ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി സാധിക്കുകയുള്ളു.
മെയ് 3 വരെ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ അതിന് ശേഷം മാത്രമെ ഹർജി പരിഗണിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഗർഭിണികളുടെയും വയോധികരുടെയും കാര്യത്തിൽ പ്രത്യേക പരിഗണന വേണമെന്ന് ഈ ഘട്ടത്തിൽ കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോടും കേന്ദ്ര സർക്കാറിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.
വിദേശത്തുള്ളവരുടെ കാര്യത്തിൽ എംബസികൾ എന്തു ചെയ്തെന്നാണ് മെയ് 5-ന് ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഒരു ലക്ഷത്തോളം പ്രവാസികൾ നാട്ടിൽ എത്തിയാൽ 5000 ത്തോളം ഡോക്ടർമാരുടെയും 20000 ത്തോളം നഴ്സ്മാരുടെയും സേവനം ആവശ്യമായി വരും. ഇവരെ ക്വാറന്റൈനിൽ ആക്കുന്നതിന് പ്രത്യേക സൗകര്യം വേണ്ടി വരും. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.