രണ്ടാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനായി ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തേജക പാക്കേജ് സംബന്ധിച്ച് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. നികുതി വരുമാനം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ പാക്കേജ് സംബന്ധിച്ച് വലിയ കരുതലോടെയാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇന്നലെ സാമ്പത്തിക ഉപദേശ കൗൺസിൽ യോഗം ചേർന്നിരുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന നിർദ്ദേശം കൗൺസിൽ മുന്നോട്ട് വെച്ചിരുന്നു. 5 ലക്ഷം കോടിയുടെ പാക്കേജ് വേണമെന്ന് ഫെഡറേഷൻ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസും ആവശ്യപ്പെട്ടിരുന്നു.
പുതിയ കണക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ റജിസ്റ്റർ ചെയ്യുന്നവുരടെ എണ്ണത്തില് വർദ്ധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം റേഷൻ കാർഡ് അപേക്ഷകരുടെ എണ്ണവും വർദ്ധിച്ചു. ഇടത്തരം വരുമാനക്കാരെ നിലവിലെ സാഹചര്യം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ സൂചനയാണിത്. തൊഴിൽ നഷ്ടത്തെ കുറിച്ച് നിരവധി കമ്പനികൾ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ശമ്പളം കുറക്കുന്നതിനെ കുറിച്ചും കമ്പനികൾ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനികളെ സംരക്ഷിക്കുന്നതിന് ഉൾപ്പെടെയുള്ള പാക്കേജായിരിക്കും ധനകാര്യമന്ത്രാലയത്തിന് തയ്യാറാക്കേണ്ടി വരിക.