അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾകൂടെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേലിന്‍റെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും രംഗത്ത്. ഇത്തരമൊരു നീക്കം ഇസ്രയേൽ-പലസ്തീൻ പോരാട്ടത്തിന് അറുതിവരുത്താന്‍ അന്താരാഷ്ട്രതലത്തിൽ നടക്കുന്ന 'ദ്വിരാഷ്ട്ര പരിഹാര ശ്രമങ്ങള്‍ക്ക്' കനത്ത തിരിച്ചടിയാകുമെന്ന് യു.എന്നിന്‍റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലഡെനോവ് പറഞ്ഞു. പലസ്തീൻ പ്രദേശങ്ങള്‍ കൂടുതല്‍ പിടിച്ചെടുക്കുന്നത് 'അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന്' യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നല്‍കി.
മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഈ ആഴ്ച ആദ്യം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സും തമ്മില്‍ സഖ്യ കരാറിൽ ഒപ്പുവച്ചിരുന്നു. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന ധാരണയാണ് അതില്‍ ഏറ്റവും പ്രധാനം. അതിനർത്ഥം നിലവിൽ അന്താരാഷ്ട്ര നിയമപ്രകാരം പലസ്തീനിന്‍റെ ഭാഗമായ പ്രദേശങ്ങള്‍കൂടെ ഇസ്രായേലുമായി കൂട്ടിച്ചേര്‍ക്കാനാണ് ഇരുവരുടേയും തീരുമാനം.
'അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രായേൽ പിടിച്ചെടുക്കുന്നതിനുള്ള അപകടകരമായ സാധ്യതയാണ് ഇനിനാം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവുംവലിയ ഭീഷണി. സകല അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള അത്തരമൊരു നീക്കം എന്തുവിലകൊടുത്തും ചെറുക്കണം'- യുഎൻ സുരക്ഷാ സമിതിയുമായുള്ള വീഡിയോ ബ്രീഫിംഗിൽ മ്ലഡെനോവ് മുന്നറിയിപ്പ് നൽകി. 27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയന്‍ പലസ്തീൻ പ്രദേശത്തിന്മേലുള്ള ഇസ്രയേലിന്‍റെ പരമാധികാരത്തെ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും, ഇസ്രായേല്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി.