കൊറോണ ബാധിതരെ കണ്ടെത്താൻ ഐഎസ്ഐയുടെ സഹായം തേടി പാകിസ്താൻ. പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊറോണ പ്രതിരോധത്തിനുള്ള ധനസമാഹരണ പരിപാടിയായ ലൈവ് എഹ്സാസിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ. അതേ സമയം രോഗ പ്രതിരോധത്തിന് ലോക്ഡൗൺ പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ ലോക് ഡൗൺ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് ഇമ്രാൻ വ്യക്തമാക്കി. കൊറോണ വൈറസിനെ തടയുന്നതോടൊപ്പം ആളുകളുടെ വരുമാനം നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സ്മാർട്ട് ലോക്ഡൗണിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.
കൊവിഡ് ബാധിച്ചെന്ന സംശത്തിൽ ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ പോയതായി റിപ്പോർട്ടുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാളുമായി ബന്ധപ്പെട്ടെന്ന സൂചനയെ തുടർന്നായിരുന്നു നടപടി. കൊവിഡ് രോഗം സ്ഥരീകരിച്ച ഈദി ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ ഈദിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇമ്രാൻ നിരീക്ഷണത്തിൽ പോയത്. ഏപ്രിൽ 15 നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പിന്നീടാണ് ഫൈസലിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ഇമ്രാന്റെ കൊവിഡ് പരിശോധന ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്മശാനങ്ങളിൽ എത്തിക്കുന്നത് ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ്.