കൊവിഡ് രോഗം പടരുന്ന സാഹചര്യത്തിൽ ലോക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, ഒഡീഷ, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോൺഫ്രൻസിൽ മുഖ്യമന്ത്രിമാർ ഈ ആവശ്യം ഉന്നയിക്കും. ഈ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവം രൂക്ഷമായിരിക്കുന്നത്. മെയ് 3-ന് രണ്ടാം ഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെയാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ലോക് ഡൗൺ പിൻവലിച്ചാൽ രോഗ വ്യാപനം കൂടുമെന്നാണ് സംസ്ഥാനങ്ങളുടെ വിലയിരുത്തൽ. ലോക്ഡൗണിനെകുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 17 വരെയെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ നീട്ടണമെന്നാണ് ആവശ്യം. തെലങ്കാന മാത്രമാണ് സ്വന്തം നിലയിൽ ലോക്ഡൗൺ ദീർഘിപ്പിച്ചിരിക്കുന്നത്.
കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ തീരുമാനത്തെ ആശ്രയിച്ചാണ് നിലപാട് എടുക്കുക. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫ്രൻസിലൂടെ ചർച്ച നടത്തുക. ഇതിന് ശേഷമാകും ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കുക. രാജ്യത്ത് 24 മണിക്കൂറിനിടെ 1990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ മരണം 824 ആയി. 5804 പേർക്ക് രോഗം ഭേദമായി.