കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്ക് അസുഖമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്. കൂടെ ജോലി ചെയ്തിരുന്ന 3 ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഇത് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായി. ചുമട്ട് തൊഴിലാളിക്ക് എവിടെ നിന്നാണ് രോഗം പകർന്നെതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതു കൊണ്ട് തന്നെ രോഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജില്ലാ ഭരണകൂടം. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇനിയും പുറത്തുവരാനുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഇടുക്കി കോട്ടയം ജില്ലകളിൽ കർശന ജാഗ്രത. ഗ്രീൻ സോണുകലായിരുന്ന ജില്ലകളില്‍ അപ്രതീക്ഷിതമായാണ് രോഗികളുടെ എണ്ണം വർദ്ധിച്ചത്.കോട്ടയത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ അവലോകയോഗം ചേർന്നു. ജില്ലയിലെ നിരവധി പഞ്ചായത്തുകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ സമ്പൂർണ യാത്രാ നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. .ഏലപ്പാറ വണ്ടൻമേട് മേഖലകളിലാണ് രോഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.