കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ലോക്ഡൗൺ അവസാനിക്കുന്ന മെയ് 3 ന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ലോക്ഡൗൺ നീട്ടണമെന്ന് 7 സംസ്ഥാനങ്ങൾ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ആദ്യം സംസാരിച്ച മേഘാലയ കൂടാതെ ഗോവ ഒഡിഷ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഘട്ടം ഘട്ടമായി മാത്രമെ ലോക് ഡൗൺ പിൻവലിക്കാവൂ എന്നും ചില സംസ്ഥാനങ്ങൾ അറിയിച്ചു. അതേസമയം കൊവിഡ് മുക്ത മേഖലകളിൽ കൂടുതൽ ഇളവ് നൽകിയേക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു. സാമ്പ്ത്തിക സ്ഥിതിയെ കുറിച്ച് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുത്തില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് യോഗത്തിൽ സംസാരിക്കാൻ അവസരം ഇല്ലാത്തതിനാലാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. യോഗത്തിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിഗതികൾ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.