മലപ്പുറം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാൾ എടപ്പാൾ സ്വദേശി. എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് എത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വൈറസ് ബാധിതന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി. ഇയാൾ മാത്രമാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്. മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ ഇയാൽ ഏപ്രില്‍ 11-ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. മുംബൈയില്‍ നിന്ന് എറണാകുളത്തേക്കുള്ള ചരക്ക് ലോറിയിലായിരുന്നു യാത്ര. ഏപ്രില്‍ 15-ന് രാത്രി 11-ന് ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങി. അവിടെ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് രാത്രി 11.30 ന് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ അടുത്തുള്ള സഹോദരന്റെ വീട്ടില്‍ തനിച്ചായിരുന്നു താമസം.
Also Read
ഏപ്രില്‍ 18-ന് വൈകുന്നേരം ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ എടപ്പാള്‍ വട്ടംകുളത്തെ കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ 23-ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 24-ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.