ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടീസിന് അനുമതിയില്ല. നിയമസഭാ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് നോട്ടീസ് തള്ളിയത്. നോട്ടീസ് ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് ഭരണപക്ഷ അംഗങ്ങൾ നോട്ടീസിനെ എതിർക്കുകയായിരുന്നു.
അതേസമയം, നോട്ടീസിന് അനുമതി നിഷേധിച്ചതിലുള്ള വിയോജിപ്പ് നിയമസഭയിൽ പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഗവര്‍ണറും സര്‍ക്കാറും തമ്മിൽ ഒത്തുകളിയാണ് നടക്കുന്നത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് ചട്ടപ്രകാരം അനുവദിക്കാമെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രമേയത്തിന്റെ ഉള്ളടക്കത്തോട് യോജിക്കുന്നില്ലെന്ന് നിയമ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. നോട്ടീസ് പ്രായോഗികമായി ഉൾക്കൊളളാനാവില്ലെന്നും, പ്രമേയം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറും സർക്കാറും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കാനാണ് നോട്ടീസെന്നും ബാലൻ കൂട്ടിച്ചേർത്തു.