മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി പരിച്ചകം സ്വദേശിയായ 40 കാരനാണ് മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് ചരക്ക് വാഹനങ്ങളിലും നടന്നുമാണ് ഇയാള്‍ ജില്ലയിലെത്തിയത് . ഏപ്രില്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശിക്കൊപ്പമാണ് ഇയാള്‍ നാട്ടിലെത്തിയത്. രണ്ടുപേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22 ആയി. രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മഹാരാഷ്ട്രിയിലെ താനെ ജില്ലയിലെ ഭീവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനക്കാരയ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11 ന് ചരക്ക് ലോറിയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്താണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. അവിടെ നിന്ന് അരി ലോറിയില്‍ വൈകുന്നേരം ആറ് മണിയ്ക്ക് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നെത്തി. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കാലടി സ്വദേശിയെ ചമ്രവട്ടം പാലത്തിനടുത്ത് ഇറക്കി. പിന്നീട് ഓട്ടോറിക്ഷയില്‍ രാത്രി 11.30 ന് മാറഞ്ചേരി പരിച്ചകത്തെ വീട്ടിലെത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രില്‍ 16 ന് വൈകുന്നേരം ഏഴ് മണിയ്ക്ക് മാറഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി കൂടെയുണ്ടായിരുന്ന കാലടി സ്വദേശിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെയും ഏപ്രില്‍ 26 ന് രാത്രി 9.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രില്‍ 27 ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മാറഞ്ചേരി പരിച്ചകം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ പിതാവ്, മാതാവ്, സഹോദരന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനിലാക്കി. ഇരുവർക്കും ഒപ്പം മുംബൈയില്‍ താമസിച്ച് ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് നാല് പേരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.