തമിഴ് കവി സി. മണിയുടെ ഒരു കവിത ഇങ്ങനെയാണ്: (ഓർമ്മയിൽ നിന്ന്)
"സ്കൂളിൽ ചേർക്കുന്നതിനു മുമ്പേ
എന്റെ മകൻ എന്നോട്
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു
ഉത്തരം പറയാൻ ഞാൻ ബുദ്ധിമുട്ടി
സ്കൂളിൽ ചേർത്തേപ്പിന്നെ ഞാനവനോട്
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു
ഉത്തരം പറയാൻ അവൻ ബുദ്ധിമുട്ടി"
മറ്റൊന്ന് പ്രോതിമാബേദി - പൂജാബേദി അമ്മ-മകളുടെ കഥയാണ്:
പണ്ട് ഇന്ത്യാ ടുഡേയിൽ പൂജാബേദി എഴുതിയ ദ്വൈവാര പംക്തിയിൽ പറയുന്നു: ദേശവിദേശങ്ങളിൽ നൃത്ത പരിപാടി കഴിഞ്ഞ് അമ്മ വരുന്ന ദിവസങ്ങളിൽ അവരെന്നെ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടു പോകുമായിരുന്നു (Kidnap). ഞങ്ങൾ പാർക്കിലും ബീച്ചിലും നഗരത്തിലും കറങ്ങി നടക്കും. വിശേഷങ്ങൾ പറഞ്ഞ്, കാഴ്ചകൾകണ്ട് നടത്തിയ വിദ്യാഭ്യാസം. എന്തുകൊണ്ടും സ്കൂളിനേക്കാൾ ഭേദമായ പഠനം. ആദ്യമാദ്യം സ്കൂളധികൃതർ ബേജാറായെങ്കിലും,പിന്നെ, അതൊരു ശീലമായി.ഒരുദിവസം ഞാനും അമ്മയും മാത്രമുള്ള,വീട്ടിലെ ഒരു രാത്രി, അമ്മ എന്നോട് ചപ്പാത്തി പരത്താൻ പറഞ്ഞു. എനിക്ക് ഹോംവർക്കുകൾ ധാരാളമുണ്ടായിരുന്നു.ഞാൻ പറഞ്ഞു:'എനിക്ക് സ്കൂളിൽ നിന്നേല്പിച്ച ധാരാളം പണികളുണ്ട്, എന്നെ വെറുതെ വിടൂ..' അമ്മ പറഞ്ഞു:'അതെന്ത് മര്യാദയാണ്,ഞാൻ വീട്ടിലെ പണികളൊന്നും സ്കൂളിലേക്ക് തന്നുവിടാറില്ലല്ലോ? സ്കൂളിലെ കാര്യം സ്കൂളിൽ.ഇവിടെ വീട്ടിലെ പണി, ഇന്നാ ചപ്പാത്തി പരത്ത് '.സ്കൂളിനെ വീട്ടിൽ കയറ്റാത്ത ആ അമ്മ, പ്രോതിമാബേദി, ഒരു സ്കൂളിലും അടങ്ങിയിരുന്നില്ല എന്ന് അവരുടെ ആത്മകഥ 'ടൈം പാസ്സ് ' നമ്മളോട് പറയും.
ശിഷ്യപ്പെട്ടില്ലെങ്കിലും ശിഷ്യരാവാം എന്ന് പഠിപ്പിച്ചതാവാം അവര്‍
സ്കൂളെന്നാൽ കെട്ടിടമല്ല എന്നും,സ്ഥാപനവൽകൃതമായ 'സ്ഥാപന'മല്ലെന്നും നാം കുറച്ച് നേരത്തേ മനസ്സിലാക്കിയിരുന്നു. അതിൽ De - Schooling കൂടി ഉൾപ്പെടുന്നു എന്ന് ഇവാൻ ഇല്ലിച്ചും പൗലോ ഫ്രെയറും പറഞ്ഞു തന്നിട്ടുണ്ട്. പിന്നെ അതെന്താണ്? പോക്സോ പിടിക്കാത്ത അദ്ധ്യാപകരും, കുട്ടി എന്തു ചെയ്താലും, ഇത് ഇങ്ങനെകൂടി ആലോചിച്ചുനോക്കൂ എന്ന് പറഞ്ഞ് മറ്റൊരു വഴിയിലേയ്ക്ക് അല്ലെങ്കിൽ തോന്നിയ വഴിയിലേക്ക് തിരിച്ചുവിടുന്ന അദ്ധ്യാപകരും സൃഷ്ടിക്കുന്ന ജ്ഞാനത്തിന്റെതു മാത്രമല്ലാത്ത, സർഗ്ഗാത്മകതയുടെ ഒരിടം ആണ്. അതുകൊണ്ടാണ് വി.സി.ശ്രീജൻ,തന്റെ ബയോഡാറ്റയിൽ ആർ.നരേന്ദ്രപ്രസാദിന്റെ ശിഷ്യനാണ് എന്നെഴുതുന്നത്. യു.പി ക്ലാസ്സിൽ പഠിപ്പിച്ച കുഞ്ഞിരാമൻ മാഷും ടി.എച്ച്.നാരായണൻ മാഷും കല്യാണിക്കുട്ടി ടീച്ചറും അദ്ധ്യാപകരെക്കുറിച്ച് ഓർക്കുമ്പോൾ മുന്നിൽ വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.അവരൊന്നും പഠിപ്പിച്ചിരുന്നില്ല എന്നതാവാം,ശിഷ്യപ്പെട്ടില്ലെങ്കിലും ശിഷ്യരാവാം എന്ന് പഠിപ്പിച്ചതാവാം, കാരണം.
നിങ്ങള്‍ നിങ്ങളുടെ സ്കൂളിനെ വീട്ടിലേക്ക് കൊടുത്തയക്കരുത്
എന്നാൽ ഇന്നോ ? കേസരിയെ വായിച്ച ശേഷം ഭൂതകാലാഭിരതി പ്രായേണ കുറവാണ്. എന്നാലും ചില താരതമ്യങ്ങൾ പ്രസക്തമാകുന്നു. ഇരുപത്തഞ്ചു വർഷത്തിനകം മലയാളത്തിലിറങ്ങിയ ഒരു പുസ്തകവും വായിച്ചിട്ടില്ലാത്ത അദ്ധ്യാപകരെ നിങ്ങൾക്കറിയാമോ ? എനിക്കറിയാം.അതിലെന്തുണ്ട് അന്യായമായി എന്നാണ് ചോദ്യമെങ്കിൽ, ആ ആറു ദിവസത്തെ ശമ്പളത്തോടൊപ്പം തന്നെ അന്യായമാണത്. ജീവിതത്തിന്റേയും ധാർമ്മികതയുടേയും പാഠം നമ്മുടെ അദ്ധ്യാപകർ പഠിക്കാത്തത് തെറ്റല്ലേ, അന്യായമല്ലേ ? പ്രോതിമബേദിയെപ്പോലെ സ്കൂളിനെ വീട്ടിൽ കയറ്റാൻ അനുവദിക്കാത്ത രക്ഷിതാവാകാൻ നാം തയ്യാറാവണോ ? അല്ലെങ്കിലും ആ അദ്ധ്യാപകർ കൊടുത്തയക്കുന്ന എന്താണ് വീട്ടിൽ കയറ്റാൻ കൊള്ളാവുന്നത് ! ഇന്നിപ്പോഴിതാ, അവർ പഠിപ്പിക്കുന്ന ഓരോ കുട്ടിയും സി.മണിയുടെ കവിതയിലേപ്പോലെ ഉത്തരംമുട്ടി നില്ക്കുകയല്ലേ ?എം.എൻ.വിജയൻ മുമ്പേ പറഞ്ഞിട്ടുണ്ട്, അവരെക്കൊണ്ട് ആ അനുഗ്രഹമുദ്രയോടെ തലയിൽ തൊടീക്കല്ലേ എന്ന്.
അതിനാൽ ഏത് നിയമത്തിന്റെ ഇഴകീറിയാണെങ്കിലും, ആ കോടതി വിധി നമ്മുടെ ധാർമ്മികതയുടെ മുന്നിൽ അസാധുവാണ്. ദുരിതത്തിലെങ്കിലും കൂടെ നിൽക്കാൻ ആ അദ്ധ്യാപകർ വേണ്ടതല്ലേ,അതിലെന്തിത്ര ആലോചിക്കാനിരിക്കുന്നു !
പറഞ്ഞ് വന്നത് ഇത്രേയുള്ളൂ, ആ കുഞ്ഞുങ്ങളെ ഉത്തരം മുട്ടിക്കരുത്. നിങ്ങളുടെ 'സ്കൂളി'നെ വീട്ടിലേയ്ക്കും കൊടുത്തയക്കരുത്.അവർ ഇപ്പോൾ കാശിക്കുഞ്ചി പൊട്ടിച്ച് ഉള്ള 'ധാർമികത'ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നുണ്ട്.
(എല്ലാം എല്ലാവർക്കും ബാധകമല്ല എന്ന പോലെ ഇതും)