മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ രോഗി മരിച്ചു. മുംബൈയിലെ ബാന്ദ്ര ലീലാവതി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ആദ്യ പ്ലാസ്മ തെറാപ്പി വിജയമായെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രോഗി മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊവിഡ് രോഗിയിൽ പ്ലാസ്മ തെറാപ്പി നടത്തിയത്.
ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നായിരുന്നു പരീക്ഷണം. തുടക്കത്തിൽ രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്ന രോഗിയുടെ നില പിന്നീട് വഷളാവുകയായിരുന്നു. 53 വയസ്സുകാരനിലാണ് പ്ലാസമ തെറാപ്പി നടത്തിയത്. മുംബൈയിൽ 3 ആശുപത്രികളിൽ പ്ലാസ്മ തെറാപ്പി രോഗികളിൽ പരീക്ഷിക്കുന്നുണ്ട്. മറ്റ് രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്ലാസ്മ തെറാപ്പിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില് മാത്രമെ പ്ലാസ്മ തെറാപ്പി നടത്താവൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ അവസാന പരീക്ഷണം എന്ന നിലയിലാണ് പ്ലാസ്മ തെറാപ്പി നടത്തുന്നത്.