കടലിനടിയില്‍ മൈക്രോപ്ലാസ്റ്റിക്ക് കുന്നുകൂടുന്നതായി ശാസ്ത്രജ്ഞർ. ഇറ്റലിക്ക് സമീപമുള്ള മെഡിറ്ററേനിയന്‍ കടലിന്റെ അടിത്തട്ടില്‍നിന്നും വലിച്ചെടുത്ത അവശിഷ്ടങ്ങളിലാണ് വന്‍തോതില്‍ പ്ലാസ്റ്റികിന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ഒരു ചതുരശ്ര മീറ്ററിനുള്ളില്‍തന്നെ 1.9 ദശലക്ഷം പ്ലാസ്റ്റിക് കഷണങ്ങൾ ഉണ്ടാകുമെന്നാണ് മാഞ്ചസ്റ്റർ സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത്.
ശക്തമായ സമുദ്ര ജല പ്രവാഹങ്ങള്‍ കാരണമായി മൈക്രോപ്ലാസ്റ്റിക്‌സ് (1 മില്ലിമീറ്ററിൽ താഴെ) സമുദ്രനിരപ്പിലെ ചില പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. 'ഈ പ്രവാഹങ്ങൾ അണ്ടർവാട്ടർ സാൻഡ് ഡൂണുകളെപ്പോലെ ഡ്രിഫ്റ്റ് ഡെപ്പോസിറ്റുകൾ നിര്‍മ്മിക്കുന്നു' എന്ന് പഠനത്തിനു നേതൃത്വം നല്കുന ഡോ. ഇയാൻ കെയ്ൻ വിശദീകരിക്കുന്നു. 'അവയ്ക്ക് പതിനായിരക്കണക്കിന് കിലോമീറ്റർ നീളവും നൂറുകണക്കിന് മീറ്റർ ഉയരവുമുണ്ടാകാം. ഭൂമിയിലെ ഏറ്റവും വലിയ അവശിഷ്ട ശേഖരണങ്ങളിൽ ഒന്നാണ് അവ. പക്ഷെ ഭൂരിഭാഗവും ചെളിമാത്രമായിരിക്കും. അതിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്'- അദ്ദേഹം വ്യക്തമാക്കി.
ഓരോ വർഷവും നാല് മുതൽ 12 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിൽ എത്തപ്പെടുന്നുണ്ടെന്നാണ് കണക്ക്. തീരപ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ് സാധാരണ നമ്മുടെ വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാല്‍ അത് സമുദ്രങ്ങളില്‍ എത്തുന്ന പ്ലാസ്റ്റിക്കിന്റെ 1% മാത്രമാണ്. ബാക്കിയുള്ള 99% എവിടെയാണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ പോലും നമുക്കിതുവരെ കഴിഞ്ഞിട്ടില്ല.