തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ പരിശോധനാ ഫലങ്ങളിൽ വ്യക്തതയില്ല. രണ്ട് ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഒരാളുടെ ഫലം നെഗറ്റീവും പോസിറ്റീവും ആയത്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്. രണ്ട് ദിവസം മുമ്പ് നെയ്യാറ്റിൻകരയിലെ രോഗികളുടെ സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രയിൽ ശേഖരിച്ച സാമ്പിൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധിച്ചത്. ഇവിടുത്തെ ഫലം പോസിറ്റീവായതിനെ തുടർന്നാണ് രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗികളുടെ ഫലം നെഗറ്റീവായത്. 24 മണിക്കൂറിനിടെയാണ് രണ്ട് പരിശോധനകളും നടത്തിയത്. 48 മണിക്കൂർ കഴിഞ്ഞ് ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും. ഈ പരിശോധനാഫലം നെഗറ്റീവായാൽ ഇവർ രോഗമുക്തരുടെ പട്ടികയിൽ ഉൾപ്പെടും.
രണ്ടു ലാബുകളില്‍ നിന്ന് വ്യത്യസ്ത ഫലം ലഭിച്ചത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. പരിശോധനാ കിറ്റുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടായത്. അതേസമയം പരിശോധനാഫലങ്ങൾ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിൽ ആശങ്കവേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.