മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒമ്പത് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 21-ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണോ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത് എന്ന് നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ കമ്മീഷൻ ഉടൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടും. അതോടൊപ്പം, സംസ്ഥാനത്തിന്റെ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കാൻ മഹാരാഷ്ട്ര സർക്കാരിനോടും ആവശ്യപ്പെടും.
മഹാമാരിക്കിടെ വോട്ടെടുപ്പ് നടത്തുന്നതിന് ആവശ്യമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ കമ്മീഷൻ വരും ആഴ്ചയിൽ പുറത്തുവിടും. സംസ്ഥാനത്തെ ഒമ്പത് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് “എത്രയും വേഗം” തിരഞ്ഞെടുപ്പ് നടത്താൻ മഹാരാഷ്ട്ര ഗവർണർ ബി. എസ്. കോശ്യരി കമ്മീഷനോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം തീരുമാനം വന്നു എന്നതും ശ്രദ്ധേയമാണ്. സമാനമായ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു. നിലവില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത അദ്ദേഹത്തിന് ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച് ഈ സീറ്റുകളിലൊന്നിൽ നിന്ന് വിജയിക്കേണ്ടതുണ്ട്. മെയ് 27-നാണ് അദ്ദേഹത്തിന്‍റെ ആറുമാസ കാലാവധി അവസാനിക്കുക.