നമ്മുടെ രാജ്യത്തിന്‍റെ പരിമിതികൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യ വളരെ പക്വതയോടെ കൊവിഡിനെ കൈകാര്യം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നമ്മള്‍ തീരുമാനമെടുക്കുന്നതിലും, അത് നടപ്പാക്കുന്നതിലും കാണിച്ച വേഗവും നിശ്ചയദാര്‍ഢ്യവും മുതല്‍കൂട്ടായെന്നും' അദ്ദേഹം അവകാശപ്പെട്ടു. രോഗികളുടെ എണ്ണവും മരണ നിരക്കും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് നാം മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 7-ന് ചൈന കൊവിഡ് സ്ഥിരീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് നല്‍കിയപ്പോള്‍ ജനുവരി 8-നു തന്നെ നമ്മള്‍ ഇവിടെ ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ജനുവരി 17 ഓടെ ഞങ്ങൾ വിശദമായ പ്രതിരോധ പദ്ധതികള്‍ രൂപപ്പെടുത്തുകയും എല്ലാ സംസ്ഥാനങ്ങൾക്കും വിശദമായ ഉപദേശങ്ങൾ നൽകുകയും ചെയ്തു. ഉടന്‍തന്നെ കൊവിഡ്-19 ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരേയും തെർമൽ സ്ക്രീനിംഗ് നടത്താനുള്ള സൗകര്യം പ്രധാനപ്പെട്ട ഏഴു വിമാനത്താവളങ്ങളില്‍ ഒരുക്കി. രാജ്യവ്യാപകമായി നിരീക്ഷണം, കോൺടാക്റ്റ് ട്രെയ്‌സിംഗ്, യാത്രക്കാർക്കുള്ള എൻട്രി സ്ക്രീനിംഗ് തുടങ്ങി നിരവധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ചുകൊണ്ട് കൃത്യമായ അവലോകന യോഗങ്ങള്‍ നടത്തി. ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി. എല്ലാം നമ്മുടെ രാജ്യത്തിന്‍റെ പരിമിതികള്‍ വ്യക്തമായി ഉള്‍ക്കൊണ്ടു കൊണ്ടുള്ള നടപടികളായിരുന്നു എന്ന് ഡോ. ഹർഷ് വർധൻ വിശദീകരിച്ചു.