കൊല്ലം ചാത്തന്നൂരിൽ കൊവിഡ് രോഗം സംശയിച്ച പഞ്ചായത്ത് അംഗത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇയാളുടെ പരിശോധനാ ഫലം സർക്കാർ മറച്ചുവെച്ചെന്ന് ആരോപണമുണ്ടായിരുന്നു. ചാത്തന്നൂരിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയിൽ നിന്ന് ഇയാൾക്ക് രോഗം പകർന്നെന്നായിരുന്നു സംശയം. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ രണ്ടാമത്തെ പരിശോധനഫലം ഇന്നലെ വൈകീട്ടാണ് ലഭിച്ചത്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അടുത്ത 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും.
ഇയാളുടെ പരിശോധനാ ഫലം മറച്ചുവെച്ചെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. രോഗികളുടെ എണ്ണം കുറച്ച് കാണിക്കാൻ രോഗവിവരം മറച്ചു വെക്കുകയാണെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ നിഷേധിച്ച ജില്ലാ കളക്ടർ ഇയാളുടെ അന്തിമ ഫലത്തിനായി കാക്കുകയാണെന്നും അറിയിച്ചു.
ചാത്തന്നൂരിൽ കൊവിഡ് രോഗ ബാധ സംശയിക്കുന്ന പഞ്ചായത്ത് അംഗവുമായി സമ്പർക്കമുണ്ടായി എന്ന സംശയത്തെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ പോയിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 25 ന് ഒരു ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇതിന് തൊട്ടുമുൻപ് പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു. സാമൂഹിക അകലവും മറ്റ് നിബന്ധനകളും പാലിച്ചാണ് യോഗം ചേർന്നത്. രോഗം സംശയിക്കുന്ന പഞ്ചായത്ത് അംഗം ഉൾപ്പെടെ ഈ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.