കേരളത്തില്‍ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹന നിയന്ത്രണം നീക്കി. ഇതോടെ ഇനി രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് ഇവിടെ അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയാണിത്. കേന്ദ്ര നിർദേശത്തിൽ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.