സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 3 പേരും വയനാട് ജില്ലക്കാർ. ചെന്നൈയിൽ ചരക്കെടുക്കാൻ പോയി രോഗ ബാധിതനായ ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോറി ഡ്രൈവറുടെ അമ്മ, ഭാര്യ, ലോറിയുടെ ക്ലീനറുടെ മകൻ എന്നിവർക്കാണ് രോഗം. ഡ്രൈവറുടെ അമ്മക്ക് ആരുമായി സമ്പർക്കമുണ്ടായിട്ടില്ല. അതേ സമയം ഭാര്യ സമീപമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക പരിശോധിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു. ക്ലീനറുടെ മകൻ കാട്ടിക്കുളം സ്വദേശിയാണ്. ഇയാൾക്കാണ് ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടായിരിക്കുന്നത്. ഇയാൾ കൂട്ടുകാരുമായി മൈതാനത്ത് കളിക്കാൻ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ 3 ബാങ്കുകളിലും പെട്രോൾ പമ്പിലും പോയിട്ടുണ്ട്. കാട്ടിക്കുളത്തിന് സമീപം എടപ്പടി എന്ന സ്ഥലത്താണ് ഇയാൾ കൂടുതൽ ഇടപഴകിയിരിക്കുന്നത്.
ഡ്രൈവർക്കൊപ്പം പോയ ക്ലീനറുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇയാളുടെ സ്രവം വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. 40 സ്ഥലങ്ങളെ കൺടെയൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ചിലത് ആദിവാസി ഊരുകളാണ്. വയനാട്ടിൽ ഇതുവരെ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോഗ മുക്തരായി. കഴിഞ്ഞ ദിവസം ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഗ്രീൻ സോണിൽ നിന്ന് വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റിയത്.