പ്രവാസികളുടെ നാവിക സേന കപ്പലിലെ മടക്കം വൈകും. കപ്പലുകൾക്ക് അനുമതി നൽകാൻ യുഎഇ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് മടക്കം വൈകാൻ കാരണം. പ്രവാസികളെ ഗൾഫ് രാജ്യങ്ങളിൽ നിന്ന മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം നാളെയാണ് ആരംഭിക്കുന്നത്. ദുബായിലേക്ക് രണ്ട് കപ്പലുകൾ തിരിച്ചിട്ടുണ്ട്. 300 പേരെ ഉൾക്കൊള്ളുന്ന രണ്ട് കപ്പലുകളാണ് ദുബായിലേക്ക് പോയിരിക്കുന്നത്. എന്നാൽ കപ്പലുകൾ പോർട്ടിൽ അടുപ്പിക്കാൻ ദുബായ് ഇതുവരെ അനുമതി നൽകിയിട്ടില്ല. കപ്പലുകൾക്ക് അനുമതിയില്ലെന്ന കാര്യം ഇന്ത്യൻ എംബസി നാവിക സേനയെ അറിയിച്ചിട്ടുണ്ട്. തയ്യാറെടുപ്പിന് അൽപം കൂടി സമയം വേണമെന്നാണ് യുഎഇ ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതി ലഭിക്കുന്നത് വരെ പുറംകടലിൽ നങ്കൂരമിടാനാണ് കപ്പലുകളോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
മാലിയിലുള്ള ഇന്ത്യക്കാരെ എത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍ ഇന്നലെ ഉച്ചക്ക് ശേഷം തിരിച്ചിരുന്നു. രണ്ട് കപ്പലുകളിലുമായി 1000 ത്തോളം പേരെ ഇന്ത്യയിൽ എത്തിക്കാനാകും. വിമാന മാർഗം ആളുകളെ തിരിച്ചു കൊണ്ടുവരുന്നത് നാളെ ആരംഭിക്കും. ആദ്യ വിമാനം രാവിലെ 9.40-ന് നെടുമ്പാശ്ശേരിയിൽ എത്തും. ദ്രുത പരിശോധനക്ക് ശേഷം മാത്രമെ ഇന്ത്യക്കാരെ വിമാനത്തിലേക്ക് കയറ്റൂ എന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്.