സുപ്രീം കോടതി ഉത്തരവിനെതിരെ പ്രചാരണം നടത്തിയതിന് അഭിഭാഷകർക്ക് ശിക്ഷ. അഭിഭാഷക സംഘടനാ നേതാക്കളായ വിജയ് കുർള, റാഷിദ് ഖാൻ പത്താൻ, നിലേഷ് ഓജ എന്നിവരെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിച്ചത്. 3 മാസത്തെ തടവ് ശിക്ഷയാണ് ഇവർക്കെതിരെ വിധിച്ചത്. മഹാരാഷ്ട്രയിലെയും ഗോവയിലെയും അഭിഭാഷക സംഘടനാ നേതാക്കളാണിവർ.
സുപ്രീം കോടതി ജഡ്ജി രോഹിന്റൻ നരിമാന്റെ വിധിക്കെതിരെ രംഗത്തുവന്നതിന്റെ പേരിലാണ് അഭിഭാഷകരെ സുപ്രീം കോടതി ശിക്ഷിച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ഇവരെ ശിക്ഷയിൽ നിന്ന ഒഴിവാക്കാൻ ഒരു കാരണവും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതരമായ കുറ്റമാണ് ഇവർ ചെയ്തതെന്നും കോടതി വ്യക്തമാക്കി.
ഒരു കേസുമായി ബന്ധപ്പെട്ട് മലയാളിയായ അഭിഭാഷകൻ മാത്യൂസ് നെടുംപറമ്പിൽ കോടതിയിൽ ഹാജരാകുന്നത് ഒരു വർഷത്തേക്ക് തടഞ്ഞ് രോഹിന്റൻ നരിമാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ പ്രചാരണം നടത്തിയത് കോടതി അലക്ഷ്യമായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.