പത്തനംതിട്ട ജില്ല കൊവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടു. ലണ്ടനിൽ നിന്നെത്തി രോഗബാധിതനായ ആറന്മുള സ്വദേശിയാണ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടത്. മാർച്ച് 25 നാണ് ഇയാൾ നാട്ടിലെത്തിയത്. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട 42 ദിവസത്തെ ചികിത്സക്ക് ഒടുവിലാണ് ഇയാൾ രോഗമുക്തനായത്. ഇതിനിടെ 22 തവണ ഇയാളെ പരിശോധനക്ക് വിധേയനാക്കി. അവസാനത്തെ രണ്ട് ഫലം നെഗറ്റീവായതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ജില്ലാ കളക്ടർ പിബി നൂഹിന്റെ നേതൃത്വത്തിൽ ഇയാൾക്ക് യാത്ര അയപ്പ് നൽകി. കൊവിഡിനെതിരായ രണ്ടു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പത്തനംതിട്ട ജില്ല രോഗ മുക്തമായത്.
രണ്ടാം ഘട്ടത്തിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിലാണ്. മാർച്ച് 8 നാണ് ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇറ്റലിയിൽ നിന്നെത്തിയ 3 പേരെയും ഇവരുടെ 2 ബന്ധുക്കൾക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ 4 പേർ കൂടി രോഗബാധിതരായി. ആകെ 17 പേർക്കാണ് രണ്ടു മാസത്തിനിടെ ജില്ലയിൽ രോഗബാധിതരായത്. കനത്ത ജാഗ്രതയാണ് ജില്ലയിൽ ഈ ഘട്ടത്തിൽലൊക്ക പുലർത്തിയത്. രോഗികളുടെ സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനും ഫലപ്രദമായി നിരീക്ഷിക്കാനും ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനുമായി. ലോക്ഡൗണിന് മുമ്പ് വിദേശത്ത് നിന്നും ജില്ലയിൽ എത്തിയ മുഴുവൻ പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിരുന്നു.