ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയിൽ നിന്ന് ചോർന്ന രാസവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാതക ചോർച്ചയെ തുടർന്ന് ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ആർ ആർ വെങ്കടപുരത്തെ ഗ്രാമത്തിലെ എൽജി പോളിമർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കെമിക്കൽ ഗ്യാസ് പ്ലാന്റില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാതക ചോര്‍ച്ച സ്ഥിരീകരിച്ചത്. 'ജനങ്ങള്‍ ദയവായി പുറത്തിറങ്ങരുതെന്നും വീട്ടില്‍തന്നെ ഇരിക്കണമെന്നും' ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു. കൂടുതൽ അഗ്നിശമന യൂണിറ്റും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.