ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ലക്ഷം കടന്നു. രണ്ടര ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമായി തുടരുന്നു. 74000 പേരാണ് അമേരിക്കയില്‍ മാത്രം ഇതുവരെ മരിച്ചത്. ഇറ്റലിയിലും ബ്രിട്ടണിലും മരണസംഖ്യ 30000 പിന്നിട്ടു. ജപ്പാൻ പേൾ ഹാർബറിൽ നടത്തിയ ആക്രമണത്തേക്കാൾ വലിയ ദുരിതമാണ് അമേരിക്ക നേരിടുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
'നമ്മുടെ രാജ്യം കടന്നുപോയതില്‍വെച്ച് ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്' എന്നാണ് കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞത്. 'ഇത് പേൾ ഹാർബര്‍ ആക്രമണത്തേക്കാളും, വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെക്കാളും ഭീകരമാണ്. ഇതുപോലൊരു ആക്രമണത്തെ നാം നേരിട്ടിട്ടില്ല' എന്നാണ് അദ്ദേഹം പറയുന്നത്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. വൈറസിനെ അതിന്റെ ഉറവിടത്തിൽ വെച്ചുതന്നെ ഇല്ലാതാക്കണമായിരുന്നു. പക്ഷെ, അങ്ങനെ ഉണ്ടായില്ലെന്നും ചൈനയെ പഴിച്ചുകൊണ്ട് ട്രംപ് പരിതപിച്ചു.
പ്രസിഡന്റ് ട്രംപ് നവംബറിൽ കടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കാന്‍ പോവുകയാണ്. എന്നാല്‍ സമ്പദ്വ്യവസ്ഥ അപ്പാടെ തകരുകയും ലക്ഷോപലക്ഷം ജനങ്ങള്‍ തൊഴില്‍രഹിതരാവുകയും ചെയ്തതോടെ അദ്ദേഹം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. എതിരാളി ജോ ബൈഡനോട് ദയനീയമായി തോല്‍ക്കുമെന്നുവരെ ചില പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. പാൻഡെമിക് അടിച്ചമർത്തുന്നില്‍ ട്രംപ് പരാജയപ്പെട്ടുവെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ചൈനയെ പഴിചാരി വിശ്വാസം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ട്രംപ്.