പ്രവാസികളുമായി ഗൾഫിൽ നിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിൽ എത്തും. ദുബായിൽ നിന്ന് കോഴിക്കോടേക്കും അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങൾ എത്തുക. ഉച്ചതിരിഞ്ഞ് ദുബായിൽ നിന്നുള്ള വിമാനം പുറപ്പെടും, രാത്രി 10.30-ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. അബുദാബിയിൽ നിന്നുള്ള വിമാനം 12.40 പുറപ്പെടും. ഈ വിമാനം 9.40-ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. ആകെ 347 പേരാണ് കേരളത്തിൽ എത്തുക. നെടുമ്പാശേരിയിൽ 177 ഉം കോഴിക്കോട് 170 ഉം യാത്രക്കാരാണ് തിരിച്ചെത്തുന്നത്. യാത്ര പുറപ്പെടുന്നതിന് അഞ്ച് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നത്. ഹെൽത്ത് പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനകൾ നടത്തുമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരിയിലും കരിപ്പൂരിലും എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇരു വിമാനത്താവളങ്ങളിൽ ഏർപ്പെടത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ യാത്രക്കാരെ തെർമൽ പരിശോധനക്കാണ് ആദ്യം വിധേയരാക്കുക. അസുഖം കണ്ടെത്തുന്നവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റും. 9 ജില്ലകളിലെ യാത്രക്കാരാണ് കരിപ്പൂരിൽ എത്തുന്നത്. ഇവരിൽ പകുതിയോളം പേർ മലപ്പുറം ജില്ലക്കാരാണ്. 70 പേർ കോഴിക്കോട് ജില്ലക്കാരാണ്. മുഴുവൻ യാത്രക്കാരെയും ക്വാറന്റൈനിലാക്കും. മുൻകൂട്ടി തയ്യാറാക്കിയ കോവിഡ് കെയർ സെന്ററുകളിലേക്കാണ് ഇവരെ മാറ്റുക. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയിരുന്നു. കരിപ്പൂരിൽ വിവിധ വകുപ്പുകളുടെ എയർപോർട്ട് അധികൃതരുടെയും അവലോകന യോഗം ചേർന്നു അവസാനവട്ടം ഒരുക്കങ്ങൾ വിലയിരുത്തി. സൗദിയിൽ നിന്നും ഖത്തറിൽ നിന്നുള്ള വിമാനങ്ങളും ഇന്ന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിമാനം ശനിയാഴ്ചയിലേക്ക് മാറ്റി.