നാട്ടിലേക്ക് പോകാൻ സൗകര്യം വാഹനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, മലപ്പുറത്തെ പെരുമ്പടപ്പ്, കണ്ണൂരിലെ പയ്യന്നൂർ എന്നിവിടങ്ങളിലാണ് തൊഴിലാളികൾ ആവശ്യവുമായി തെരുവിൽ ഇറങ്ങിയത്. കൂത്താട്ടുകുളത്ത് തൊഴിലാളികൾ റോഡ് ഉപരോധിച്ചു. രാവിലെ 8 മണിക്കാണ് ഇവർ പ്രതിഷേധവുമായി തടിച്ചുകൂടിയത്. ജനപ്രതിനിധികളും പൊലീസും ഇവരുമായി സംസാരിച്ചെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശി തൊഴിലാളികളെ ഓടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. തൊഴിലാളികളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുമാറാടി പഞ്ചായത്തിലും പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമം നടന്നു. പൊലീസ് തക്കസമയത്ത് ഇടപെട്ട് തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചു.
മലപ്പുറം പെരുമ്പടപ്പിൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. പൊലീസ് ഇവരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചു. പയ്യന്നൂരിൽ തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ സൗകര്യം വേണമെന്ന ആവശ്യം ഉന്നയിച്ച് റോഡിൽ തടിച്ചുകൂടി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് അതിഥി തൊഴിലാളികൾ നിരന്തരം റോഡിൽ പ്രതിഷേധിക്കാൻ ഇറങ്ങുന്നതിനെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.