LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഡുറോയെ വധിക്കാന്‍ ട്രംപ്‌ കൂലിപ്പടയാളികളെ അയച്ചു; പിടിയിലായവര്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്തുവിട്ട് വെനസ്വേല

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അട്ടിമറിച്ച് യുഎസിലേക്ക് കൊണ്ടുപോകാന്‍ വന്ന രണ്ട് അമേരിക്കന്‍ പൗരന്മാര്‍ പിടിയിലായി. അവര്‍ കുറ്റസമ്മതം നടത്തുന്നതിന്‍റെ വീഡിയോ വെനസ്വേലന്‍ ദേശീയ മാധ്യമം സംപ്രേക്ഷണം ചെയ്തു. തന്നെ വധിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പാടാക്കിയ രണ്ട് 'കൂലിപ്പടയാളികളെ' ഇന്നലെ പോലീസ് അറസ്റ്റ് ചെയതതായി നിക്കോളാസ് മഡുറോ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ ആക്രമിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്, അദ്ദേഹം നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന, ആരോപണത്തിന് ശക്തിപകരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

രണ്ട് അമേരിക്കന്‍ പൗരന്മാര്‍ വെനസ്വേലയില്‍ പിടിയിലായതായി അറിഞ്ഞുവെന്ന് ട്രംപ്‌ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്നതുപോലെ തന്റെ ഭരണകൂടത്തിന് അതില്‍ യാതൊരു പങ്കുമില്ലെന്നും, കാര്യങ്ങള്‍ വിശദമായി പഠിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുൻ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്‌സ് അംഗങ്ങള്‍ കൂടിയാണ് പിടിയിലായവര്‍. 'വെനസ്വേലക്കാര്‍ക്ക് നഷ്ടപ്പെട്ട അവരുടെ രാജ്യം തിരികെ നല്‍കാനുള്ള ദൌത്യവുമായാണ് തങ്ങള്‍ വന്നതെന്ന്' പിടിയിലായവരില്‍ ഒരാളായ ഡെൻമാൻ പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഫ്ലോറിഡ ആസ്ഥാനമായുള്ള 'സിൽ‌വർ‌കോർപ്പ് യു‌എസ്‌എ' എന്ന കമ്പനിക്കുവേണ്ടി പണിയെടുക്കുന്ന മുന്‍ അമേരിക്കൻ സൈനികനായ ജോർദാൻ ഗൌഡ്രോയാണ് തനിക്കും പങ്കാളിയായ ഐറാൻ ബെറിക്കും വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്നതെന്നും അയാള്‍ പറയുന്നുണ്ട്.

വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വെയ്ഡുമായി സിൽ‌വർ‌കോർപ്പ് കരാർ ഒപ്പിട്ടതായി മഡുറോ ആരോപിക്കുന്നു. യുഎസും പല യൂറോപ്യൻ രാജ്യങ്ങളും വെനിസ്വേലയുടെ നിയമാനുസൃത നേതാവായി കണക്കാക്കുന്നത് ജുവാൻ ഗ്വെയ്ഡോയെയാണ്. അതുകൊണ്ടുതന്നെ ട്രംപിന്റെ മേല്‍നോട്ടത്തില്‍ ഗ്വെയ്ഡോയ്ക്ക് വേണ്ടി യുഎസ് നടത്തിയ ആസൂത്രിത നീക്കമാണ് അതെന്നാണ്  മഡുറോ പറയുന്നത്.

Contact the author

International Desk