പ്രവാസികളെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായി നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ മോക് ഡ്രിൽ നടത്തി. സുരക്ഷാ പരിശോധനയുടെ മോക്ഡ്രില്ലാണ് റവന്യൂ വകുപ്പും പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ചത്. ഫോർട്ട് കൊച്ചി സബ് കളക്ടറുടെയും, ആലുവ റൂറൽ എസ് പിയുടെയും നേതൃത്വത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ മോക്ഡ്രിൽ നടത്തിയത്. പ്രതിരോധ സംവിധാനങ്ങൾ പൂർണമായും ഉറപ്പാക്കി പ്രവാസികളെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കുന്നത് സംബന്ധിച്ചായിരുന്നു മോക്ഡ്രിൽ.
നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുന്നവരിൽ 75 പേർ എറണാകുളം ജില്ലക്കാരും 25 പേർ തൃശ്ശൂർ ജില്ലക്കാരുമാണ്. കൂടാതെ മറ്റ് 5 ജില്ലകളിലെ പ്രവാസികളും നെടുമ്പാശേരിയിൽ വിമാനം ഇറങ്ങും. ഗർഭിണികളെയും കുട്ടികളെയും വയോധികരെയും അവരവരുടെ വീടുകളിലാണ് ക്വാറന്റൈൻ ചെയ്യുക. ഇവരെ ടാക്സികളിലാണ് വീടുകളിൽ എത്തിക്കുക. ഇതിനായി ടാക്സികൾ വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർ ക്യാബിനുകൾ ഫൈബർ ഗ്ലാസ് കൊണ്ട് വേർതിരിച്ച 60 ഓളം ടാക്സികളാണ് ഇതിനായി ഉപയോഗിക്കുന്നത്. 9.40 നാണ് അബുദാബിയിൽ നിന്നുള്ള ആദ്യ സംഘം നെടുമ്പാശേരിയിൽ എത്തുക. 177 യാത്രക്കാരാണ് ഇതിൽ ഉണ്ടാവുക. ആദ്യ ഘട്ട തെർമൽ പരിശോധനയിൽ രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിൽ എത്തിക്കും. ആലുവ താലൂക്ക് ആശുപത്രിയിലാണ് ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. രണ്ടാം ഘട്ട പരിശോധനയിൽ അസുഖം കണ്ടെത്തുന്നവരെയും ആശുപത്രിയിലേക്ക് മാറ്റും. മറ്റുവരെ കെഎസ്ആർടിസി ബസിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും.