ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്‍റ്റ് കളക്ടറായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ ജാതി അധിക്ഷേപങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരുമടങ്ങുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുന്നത്. നാളെ (ശനി) വൈകീട്ടോടെ നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. നിവേദനത്തിന്റെ പൂര്‍ണ്ണ രൂപം:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവര്‍കളുടെ സത്വര ശ്രദ്ധക്കായി മലയാളത്തിലെ എഴുത്തുകാരും കവികളും കലാസാംസ്കാരിക പ്രവർത്തകരും ചേർന്ന് നല്കുന്ന നിവേദനം.
സർ
മറ്റെന്തിലുമുപരി ജനങ്ങളെ സോഷ്യൽ മീഡിയ സ്വാധീനിക്കുന്ന ഒരു കാലഘട്ടമാണിത്. ലോകത്തെമ്പാടുമായി കഴിയുന്ന ആകെ മലയാളി ജനസംഖ്യയുടെ ഭൂരിഭാഗവും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവരാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും പ്രളയകാല പ്രതിരോധ സഹായ പ്രവർത്തനങ്ങളും ഈ മീഡിയയ്ക്ക് ജനങ്ങൾക്ക് മേലുള്ള സ്വാധീനം വെളിപ്പെടുത്തുന്നു. വളരെ നല്ല കാര്യങ്ങൾക്കൊപ്പം ഏറ്റവും ഹീനമായ പ്രവൃത്തികളും അരങ്ങേറുന്ന ഇടം കൂടിയാണിത്. ഇതിനുദാഹരണമാണ് കോളനി ജനതയെ വംശീയമായി അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളും രണ്ടു ദിവസങ്ങളായി പലരുടെയും ഫെയ്സ് ബുക്ക് പേജുകളിൽ കൂടുതൽ പ്രത്യക്ഷമാകുന്ന സംഭവം . കോളനി വാണങ്ങൾ എന്ന പുതിയ പേരിലാണ് ഇത്. പണ്ട് പൂച്ച , കഴുത, കുരങ്ങ് തുടങ്ങിയ ജീവികളുടെ പേരുകളിലായിരുന്നു ഈ അവഹേളനം. പ്രദേശപരമായി തീരെ കുറച്ചുപേർക്കിടയിൽ സംഭവിച്ചിരുന്ന അത്തരം വംശീയാക്ഷേപങ്ങൾക്ക് പതിനായിരക്കണക്കിന് ഇരട്ടി ആഘാതമാണിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്ന ട്രോളുകൾ ഏല്പിക്കുന്നത്. ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ IAS കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടറായി നിയമിതയായതിനെ തുടർന്നാരംഭിച്ച സംവരണ വിരുദ്ധ ചർച്ചയാണിപ്പോൾ മുഴുവൻ കോളനി നിവാസികളുടെയും അവരുടെ ബന്ധുജനങ്ങളുടെയും ആത്മാഭിമാനതെ മുറിവേല്പിക്കുന്ന തരത്തിലേക്ക് വഷളായി വികസിച്ചിരിക്കുന്നത്. കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ ട്രോൾ കമ്പി പഴുപ്പിച്ചു കുത്തി കൂടുതൽ വേദനിപ്പിച്ചാനന്ദിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. മനുഷ്യാവകാശത്തിൻ്റെയും മനുഷ്യാന്തസ്സിൻ്റെയും വിഷയമാണിത്. നവോത്ഥാന കേരളത്തിന് ഈ സംഭവം തീരെ യോജിക്കില്ല. വലിയ അളവിലെ വേദനയാണിത് നാട്ടിലെ കോളനി മനുഷ്യരിലും ബന്ധുജനങ്ങളിലും സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തര മന്ത്രി എന്ന നിലയിലും ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കുറ്റം ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും താങ്കളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എന്ന്
വിശ്വസ്തതയോടെ
1.ബി.ആർ.പി.ഭാസ്‌കർ
2.കെ.കെ. കൊച്ച്
3.കെ.ഇ. എൻ.
4. ബിഷപ് ഗീവറുഗീസ് മാർ കൂറിലോസ്
5.കുരീപ്പുഴ ശ്രീകുമാർ
6.ജെ.ദേവിക
7.സി.എസ്.ചന്ദ്രിക
8. കെ.കെ.ബാബുരാജ്
9. സണ്ണി എം. കപിക്കാട്
10.സി.ജെ.കുട്ടപ്പൻ
11.എസ് ജോസഫ്
12എം.ആർ.രേണുകുമാർ
13.രേഖാ രാജ്
14.എം.എസ്.ബനേഷ്
15.കെ.എസ്.മാധവൻ
16.വിനീതാവിജയൻ
17.ബിനു എം പള്ളിപ്പാട്
18.രമേഷ് കരിന്തലക്കൂട്ടം
19.വി.വി.സ്വാമി
20.പി.ടി.നാസർ
21.രാജേഷ് ചിറപ്പാട്
22.രാജേഷ് കെ.എരുമേലി
23.സത്യൻ കോമല്ലൂർ
24.ഡോ. ഏ.കെ.വാസു
25.ധന്യ എം.ഡി.
26.പ്രിൻസ് അയ്മനം
27.മായാ പ്രമോദ്
28.ഓ.എസ്. ഉണ്ണി കൃഷ്ണൻ
29.എം.സങ്
30.സുധീർ രാജ്
31.ജയശങ്കർ അറയ്ക്കൽ
32.ഉമേഷ് സുധാകർ
33.ശ്രീജ നെയ്യാറ്റിൻകര
34.ഡോ.ധന്യ മാധവ്
35.സി.എസ്. രാജേഷ്
36. എൻ.ആർ. രാജേഷ്
37. ന. രവിശങ്കർ
39.അബുൽ കലാം ആസാദ്
( ഒരു തുടക്കം എന്ന നിലയിൽ പിന്തുണക്കുന്ന ഇത്രയും പേരുകൾ സൂചിപ്പിച്ചിരിക്കുന്നു എന്നേയുള്ളൂ. ഈ വിഷയത്തിൽ സമാന നിലപാടുള്ള എല്ലാ സുമനസ്സുകളും സ്വന്തം പേര് ചേർത്ത് പോസ്റ്റ് ഷെയർ ചെയ്ത് ഈ ക്യാമ്പെയിൻ വിജയിപ്പിക്കണം എന്നതാണഭ്യർത്ഥന. നാളെ വൈകുന്നേരത്തോടെ എല്ലാപേരുകളുമായി നമ്മൾ പെറ്റീഷൻ മൂവ് ചെയ്യും. നന്ദി. )