ഇന്ത്യയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം 56,000 കവിഞ്ഞു. മരണസംഖ്യ 1,886-ൽ എത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേര്‍ (694) മരണമടഞ്ഞത്. ഗുജറാത്താണ് തൊട്ടുപിറകെയുള്ളത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി ജൂൺ-ജൂലൈ മാസങ്ങളിലാകും ഡല്‍ഹിയില്‍ കൊവിഡ് അതിന്റെ പാരമ്യത്തില്‍ എത്തുക എന്ന് മുഖ്യമന്ത്രി രൂപീകരിച്ച കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ തലവന്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 43 പേർ മരിച്ചു. പുതുതായി 1,216 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതർ 17,974 ആയി. ഗുജറാത്തിൽ ഇതുവരെ 425 പേർക്കാണ് ജീവഹാനി സംഭവിച്ചത്. വ്യാഴാഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,012 ആണ്.
അതേസമയം, കൊറോണ വൈറസിന് ഫലപ്രദമായ ചികിത്സ കണ്ടെത്താൻ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അന്താരാഷ്ട്ര ക്ലിനിക്കൽ ട്രയലിന് സഹായകരമാകുന്ന നാല് കൊവിഡ്-19 ആശുപത്രികളെ ഇന്ത്യ കണ്ടെത്തി. ജോധ്പൂരിലെ എയിംസ്, ചെന്നൈയിലെ അപ്പോളോ ആശുപത്രി, അഹമ്മദാബാദിലെ ബി. ജെ. മെഡിക്കൽ കോളേജ് സിവിൽ ഹോസ്പിറ്റൽ, ഭോപ്പാലിലെ ചിരായു മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളാണ് അതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്.
കൊറോണ വൈറസ് പകർച്ചവ്യാധിയെത്തുടർന്ന് രാജ്യാന്തര യാത്രാ ലോക്ക് ഡൌണ്‍ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യ ‘വന്ദേ ഭാരത് മിഷൻ’ ആരംഭിച്ചതിന് ശേഷം, ബംഗ്ലാദേശിലെ ധാക്കയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് ശ്രീനഗറിൽ എത്തും. യുഎഇയിൽ നിന്ന് 363 ഇന്ത്യക്കാരുമായുള്ള ആദ്യത്തെ രണ്ട് എയർ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെ കൊച്ചിയിലും കോഴിക്കോട്ടും എത്തിയിരുന്നു. വിദേശത്ത് കുടുങ്ങിയ 12 രാജ്യങ്ങളിൽ നിന്നുള്ള 15,000 ത്തോളം ഇന്ത്യക്കാർ ഒരാഴ്ചയ്ക്കുള്ളിൽ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.