നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ എറണാകുളം ജില്ലക്കാരായ പ്രവാസികളെ കൊച്ചി കളമശ്ശേരി എസ് സിഎംഎസ് കോളേജ് ഹോസ്റ്റലിൽ ക്വാറന്റൈൻ ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് ഇവരെ ഹോസ്റ്റലിൽ എത്തിച്ചത്. ആകെ 26 പ്രവാസികളെ ഇവിടെ പാർപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 17 പേരെ മാത്രമാണ് ഇവിടെ എത്തിച്ചത്. ഗർഭിണികളെയും വയോധികരെയും വീട്ടിലേക്ക് പോകാൻ അനുവദിച്ചു. 15 മുതിർന്നവരും 2 കുട്ടികളുമാണ് ക്വാറന്റൈനിലുള്ളത്. ഓരോരുത്തകർക്കും പ്രത്യേകം മുറിയാണ് ഹോസ്റ്റലിൽ ഒരുക്കിയത്. കുടുംബമായി ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യവും ഇവിടെയുണ്ട്. നാല് നേരം ഭക്ഷണം എത്തിക്കാനുള്ള ചുമതല സമൂഹ അടുക്കളയാണ് ഏറ്റെടുത്തിരിക്കുന്നത്. രാവിലെ 7.30 മണി, ഉച്ചക്ക് 1 മണി, വൈകീട്ടി4 മണി, രാത്രി 7 മണി എന്നീ സമയങ്ങളിൽ ഇവർക്ക് ഭഷണം എത്തും. ഭക്ഷണ വിതരണത്തിന് 3 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്രങ്ങളും മാസികകളും ഇവർക്ക് മുറികളിൽ വിതരണം ചെയ്യും. വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ മൊബൈൽ സിം നൽകിയിരുന്നു. ഈ മൊബൈൽ യാതൊരു കാരണവശാലും ഓഫ് ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. ആരോഗ്യ വിവരങ്ങൾ ആന്വേഷിച്ച് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പ്രവർത്തകർ പ്രവാസികളെ ബന്ധപ്പെടുന്നുണ്ട്. ഏഴ് ദിവസത്തിന് ശേഷം ഇവരുടെ സ്രവം പിസിആർ ടെസ്റ്റിന് വിധേയമാക്കും. കർശന സുരക്ഷയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്ക് പുറമെ പൊലീസിനും റവന്യു ഉദ്യോഗസ്ഥർക്കും മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.