മദ്യം വീട്ടിൽ എത്തിച്ചു നൽകുന്നതിന്റെ സാധ്യതകൾ സംസ്ഥാനങ്ങൾ പരിശോധിക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ തുറന്നതിന് എതിരായ ഹർജി പരിഗണക്കവെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി സംബന്ധിച്ച് സുപ്രധാനമായ പരാമർശം സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കൊറോണയുട പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാൻ ഹോം ഡെലിവറി പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വാക്കാലുള്ള നിർദ്ദേശമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. ഹർജിയിന്മേൽ ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മദ്യ ശാലകൾ തുറക്കുന്നതിനെതിരെ അഭിഭാഷകയായ അഞ്ജിതാ മിശ്രയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മദ്യത്തിനായി എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നും ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ മദ്യ വിൽപനശാലകൾ തുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഇതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിന് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.