കോഴിക്കോട് എത്തിയ പ്രവാസികളുടെ ക്വാറന്റൈൻ നടപടികൾ പുലർച്ചെ 3 മണിയോടെയാണ് പൂർത്തിയായിത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 74 പേരാണ് കരിപ്പൂരിൽ വിമാനം ഇറങ്ങിയത്. ഇതിൽ ഗർഭിണികളായ 9 പേരെ വീടുകളിൽ ക്വാറന്റൈനിലാക്കി. 26 പേരെയാണ് കുന്ദമംഗലം എൻഐടി ക്യാമ്പസിലെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലാക്കിയത്. ഇതിൽ രണ്ട് കുടുംബങ്ങളും ഉൾപ്പെടും.ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ പ്രവാസികളെ സ്വീകരിക്കാൻ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയിരുന്നു. രണ്ട് കെഎസ്ആർടിസി ബസുകളിലായാണ് ഇവരെ ഇവിടെ എത്തിച്ചത്. 150 പേർക്കുള്ള സജ്ജീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഇവിടെ ഒരുക്കിയിരുന്നത്.
കോഴിക്കോട് നഗരത്തിലുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ക്വാറന്റീൻ സൗകര്യം ഒരുക്കിയിയിട്ടുണ്ട്. ആദ്യ സംഘം പ്രവാസികളെ ഇവിടെ എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് കുന്ദമംഗലം എൻഐടി ഹോസ്റ്റലിലേക്ക് മാറ്റിയത്. പ്രവാസികൾക്കുള്ള ഭക്ഷണം കുംടുംബശ്രീ ക്യാന്റീനിൽ നിന്നാണ് എത്തിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കോവിഡ് കെയർ സെന്ററിനായി 35000 മുറികളാണ് ആകെ ഒരുക്കിയിരിക്കുന്നത്. ഡോർമെറ്ററി സംവിധാനം പൂർണമായും ഒഴിവാക്കി ബാത്ത്റൂം അറ്റാച്ച്ഡ് മുറികളാണ് പ്രവാസികൾക്കായി തയ്യാറാക്കിയത്.