കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഐസിഎംആറിന്റെ പുതിയ മാർഗനിർദ്ദേശം. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധനാ ഫലം നെഗറ്റീവാകാതെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാമെന്നാണ് പുതിയമാർഗ നിർദ്ദേശം. മൂന്ന് ദിവസം പനിയില്ലാത്തവരെ ഡിസ്ചാർജ് ചെയ്യാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. ഡിസ്ചാർജ് ചെയ്യുന്നവർ 7 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. മറ്റ് ഗുരതരരോഗങ്ങൾ ഉള്ളവർക്ക് കൊവിഡ് ഭേദമായാൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ മാർഗ നിർദ്ദേശം. ഒരു പരിശോധനാ ഫലം നെഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യാം. നിലവിലെ പ്രോട്ടോക്കോൾ പ്രകാരം തുടർച്ചയായി രണ്ട് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുന്നത്. ഈ മാർഗ നിർദേശത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎംആർ മാറ്റം വരുത്തിയിരിക്കുന്നത്.
കൊവിഡ് രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് പുതിയ മാർഗ നിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറിക്കിയിരിക്കുന്നത്. അടുത്ത രണ്ട് മാസം രോഗം തീവ്രമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ മാർഗനിർദ്ദേശമെന്നാണ് കരുതപ്പെടുന്നത്. ഗുരതര ലക്ഷണമില്ലാത്തവരെ പരിശോധന നടത്താതെ വീടുകളിലേക്ക് അയക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിമർശനം.