ഛത്തീസ്ഗഢിലെ രാജ്‌നന്ദ്‌ഗാവിൽ ഇന്നലെ രാത്രി നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സബ് ഇൻസ്പെക്ടർ മരിക്കുകയും നാല് നക്സലുകൾ കൊല്ലപ്പെടുകയും ചെയ്തു. മൻപൂർ മേഖലയില്‍ ഒരുകൂട്ടം നക്സലുകള്‍ തംബടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 28 ഓളം പോലീസുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് അവര്‍ക്കുനേരെ വെടിവെയ്പ്പ് ഉണ്ടാകുന്നത്. രാത്രി 09.30 ഓടെയാണ് സംഭവം നടന്നതെന്ന് രാജ്‌നന്ദ്‌ഗാവ് എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.
മദൻവാഡ സബ് ഇൻസ്പെക്ടർ ശ്യാം കിഷോർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം നക്സലുകളുമായി മുഖാമുഖം എത്തിയത്. എസ്‌ഐ ശ്യാം കിഷോർ ശർമ വെടിയേറ്റു മരിച്ചു. ഡിവിഷണൽ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവും ഉൾപ്പെടെ നാല് നക്സലുകൾ കൊല്ലപ്പെട്ടു. എകെ 47 റൈഫിൾ ഉൾപ്പെടെ നാല് മൃതദേഹങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ഞങ്ങൾ കണ്ടെടുത്തുവെന്ന് എസ്പി അറിയിച്ചു. വെടിയേറ്റ ചിലര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പോലീസിനെവെച്ച് കാടടക്കി തിരച്ചില്‍ നടത്തിയിട്ടും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.