കോഴിക്കോട് മിഠായ് തെരുവിൽ ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തുറക്കാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറൂദ്ദീന്റെ കട പൊലീസ് അടപ്പിച്ചു. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി മിഠായി തെരുവിലെ കടകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ വി സാംബശിവറാവു നിർദ്ദേശിച്ചിരുന്നത്. ഷോപ്പിംഗ് മാളുകളുടെ പരിധിയിൽപ്പെടുത്തിയാണ് കൂടുതൽ കടകളുള്ള തെരുവുകൾ തുറക്കരുതെന്ന് കളക്ടർ നിർദ്ദേശിച്ചത്. മിഠായി തെരുവ്, പുതിയങ്ങാടി എന്നിവിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് കട തുറക്കാൻ ടി നസറൂദ്ദീനും സംഘവും എത്തിയത്. കടയുടെ ഷട്ടർ തുടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി തടയുകയായിരുന്നു. ടൗൺ സിഐ ഉമേഷിന്റെ നേതൃത്വത്തിലാണ് നസറുദ്ദീനെ തടഞ്ഞത്. ഷട്ടർ അടച്ച പൊലീസ് നസറുദ്ദീൻ അടക്കം 5 പേർക്കെതിരെ കേസെടുത്തു.
ചെറുകിട വ്യാപാരകേന്ദ്രമായ മിഠായിതെരുവിലെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടതുറക്കുന്ന വിവരം താൻ കഴിഞ്ഞ ദിവസം കളക്ടറെ അറിയിച്ചിരുന്നെന്ന് ടി നസറൂദ്ദീൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും നസറുദ്ദീൻ പറഞ്ഞു.