മാലിയിൽ നിന്നുള്ള പ്രവാസികളുമായി നാവികസേന കപ്പൽ നാളെ കൊച്ചിയിൽ എത്തും. ഇന്നലെ രാത്രി തിരിച്ച കപ്പലിൽ 698 യാത്രക്കാരാണുള്ളത് . കടൽ മാർഗം പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന ഓപ്പറേഷൻ സുമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനാ കപ്പൽ ഐഎൻഎസ് ജലാശ്വയാണ് മാലിയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നത്. 103 സ്ത്രീകളുള്ളതിൽ 19 പേർ ഗർഭിണികളാണ്. 14 ഓളം കുട്ടികളും കപ്പലിലുണ്ട്. മുൻഗണനാ വിഭാഗത്തിലുള്ളവരെയാണ് ആദ്യ ഘട്ടത്തിൽ കൊണ്ടു വരുന്നത്. പ്രവാസികളെ ഒഴിപ്പിക്കാൻ മറ്റൊരു കപ്പലും മാലിയിൽ എത്തിയിട്ടുണ്ട്. കൊച്ചി തുറമുഖത്ത് എത്തുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ലക്ഷദ്വീപിൽ കുടുങ്ങിക്കിടുക്കുന്നവരുമായുള്ള കപ്പൽ ഇന്ന് വൈകുന്നേരം പുറപ്പെടും.121 യാത്രക്കാരുമായുള്ള കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിലെത്തും. ലോക്ഡൗണിനെ തുടർന്ന് നിരവധി മലയാളികൾ ലക്ഷദ്വീപിൽ കുടുങ്ങിയിരുന്നു. സർക്കാർ ജിവനക്കാരെയും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയുമാണ് ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തിക്കുന്നത്. .യാത്രക്കാരെ തിരികെ എത്തിക്കാനുളള കപ്പൽ അഗത്തിയിൽ നിന്ന് രാവിലെ തിരിച്ചു. ഇവിടെ നിന്ന് 26 യാത്രക്കാരെയാണ് കപ്പലിൽ കയറ്റിയത്. മറ്റ് ദ്വീപുകളായ കൽപ്പേനി, കവരത്തി എന്നിവിടങ്ങളിലുള്ളവരെ കയറ്റി വൈകുന്നേരം കപ്പൽ കൊച്ചിയിലേക്ക് തിരിക്കും. നാളെ രാവിലെ ഏഴ് മണിക്ക് കപ്പൽ കൊച്ചിയിലെത്തും.