മാലിയിൽ നിന്നുള്ള പ്രവാസികളുമായി നാവികസേനയുടെ കപ്പൽ കൊച്ചിയിൽ എത്തി. 698 യാത്രക്കാരാണ് കൊച്ചിയിൽ എത്തിയത്. രാവിലെ 9.22 നാണ് കപ്പൽ കൊച്ചി തീരത്ത് അടുത്തത്. കടൽ മാർഗം പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി നാവിക സേനാ കപ്പൽ ഐഎൻഎസ് ജലാശ്വയാണ് കൊച്ചിയിൽ എത്തിയത്. കപ്പലിൽ 103 സ്ത്രീകളുള്ളതിൽ 19 പേർ ഗർഭിണികളാണ്. 14 ഓളം കുട്ടികളും കപ്പലിലുണ്ട്. കപ്പലിലെ 90 ശതമാനം ആളകളും തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നവരാണ്. 440 മലയാളികളാണ് കപ്പലിലുള്ളത്. 187 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. കൂടാതെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കപ്പലിലുണ്ട്.
ഗർഭിണികളെയും കുട്ടികളെയും വയോധികരെയും വീടുകളിൽ ക്വാറന്റൈനിൽ ചെയ്യും. രോഗലക്ഷണങ്ങൾ ഇല്ലാത്ത മുഴുവൻ യാത്രക്കാരെയും പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. മലയാളികളെ അവരവരുടെ ജില്ലകളിലെ ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടു പോകും. മറ്റ് സംസ്ഥാനക്കാരെയും കേരളത്തിൽ നിരീക്ഷണത്തിലാക്കും. കൊച്ചിയിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. കപ്പലിൽ എത്തുന്നവരെ കർശന പരിശോധനക്ക് വിധേയരാക്കും. കൊച്ചി തുറമുഖത്തിന്റെ ടെർമിനലിൽ എത്തിച്ചാണ് പരിശോധിക്കുക. മൂന്ന് തലത്തിലുള്ള പരിശോധനയാണ് നടത്തുക. രോഗലക്ഷണങ്ങൾ ഉള്ളവരെ നേരിട്ട് ആശുപത്രികളിൽ പ്രവേശിപ്പിക്കും. മറ്റുള്ളവരെ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കും. ഈ ഘട്ടത്തിൽ രോഗ ലക്ഷണം കണ്ടെത്തുന്നവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവരെ വിശദമായി പരിശോധനക്ക് ശേഷം വിവിധ ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടു പോകും.
മാലി ദ്വീപിലെ പ്രവാസികളുമായി രണ്ടാമത്തെ കപ്പൽ കൊച്ചിയിൽ ഉടൻ എത്തും. ഐഎൻഎസ് മഗർ എന്ന നാവിക സേന കപ്പലാണ് ഇതിനായി ഉപയോഗിക്കുന്നത്.