ഉത്തർപ്രദേശിൽ കൊറോണ വൈറസിനെതിരായ പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ രോഗി മരിച്ചു. യുപിയിൽ ആദ്യമായാണ് രോഗിയിൽ പ്ലാസ്മ തെറാപ്പി ചികിത്സ പരീക്ഷിച്ചത്. കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു ചികിത്സ. 58 വയസ്സുള്ള രോഗി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നായിരുന്നു പരീക്ഷണം. കഴിഞ്ഞ 14 ദിവസമായി ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഇയാൾ. രോഗിക്ക് ഉയർന്ന രക്തമസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. ചികിത്സയിലൂടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നെന്നും മൂത്രനാളിയിലെ അണുബാധയും ഹൃദയാഘതവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ അവസാനത്തെ രണ്ടു സാമ്പിളുകളുടെയും പരിശോധനഫലം നെഗറ്റീവ് ആയിരുന്നു.
മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ രോഗിയും മരിച്ചു. മുംബൈയിലെ ബാന്ദ്ര ലീലാവതി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. ആദ്യ പ്ലാസ്മ തെറാപ്പി വിജയമായെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രോഗി മരിച്ചത്. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെ തുടർന്നായിരുന്നു പരീക്ഷണം. തുടക്കത്തിൽ രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായിരുന്നു. വെന്റിലേറ്ററിലായിരുന്ന രോഗിയുടെ നില പിന്നീട് വഷളാവുകയായിരുന്നു. 53 വയസ്സുകാരനിലാണ് പ്ലാസമ തെറാപ്പി നടത്തിയത്.