കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വൻകിട കോർപ്പറേറ്റുകൾ തങ്ങളുടെ ബിസിനസുകൾ ചൈനയിൽ നിന്ന് മാറ്റിയാൽ ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് ബാനർജി. കോവിഡ് -19 ചൈന മറച്ചുവെച്ചുവെന്ന വാദം ശക്തമായതോടെ ചൈനയോടുള്ള അവിശ്വാസം കാരണം കമ്പനികള്‍ തായിവാന്‍, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ കുറഞ്ഞ വേദനമുള്ള രാജ്യങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്. 'കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ചൈനയെ ഇപ്പോൾ കുറ്റപ്പെടുത്തുന്നു. ബിസിനസുകൾ ചൈനയിൽ നിന്ന് മാറി ഇന്ത്യയിലേക്ക് വരുമെന്നതിനാൽ ഇന്ത്യ നേട്ടമുണ്ടാക്കുമെന്ന് പോലും ആളുകൾ പറയുന്നു. പക്ഷേ അത് ശരിയായിരിക്കില്ല' എന്നാണ് ബാനർജി ബംഗാളി ന്യൂസ് ചാനലായ എ ബി പി ആനന്ദയോട് പറഞ്ഞത്. 'അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ചൈന അവരുടെ കറൻസിയുടെ മൂല്യം കുറച്ചാൽ എന്ത് സംഭവിക്കും? അത്തരം സാഹചര്യങ്ങളിൽ, ചൈനീസ് ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയുകയും ആളുകൾ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് തുടരുകയും ചെയ്യും'- അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ ആഹ്വാനത്തെത്തുടർന്ന്, ചില സംസ്ഥാനങ്ങൾ വിദേശ സ്ഥാപനങ്ങളുമായി ബിസിനസ്സ് സാധ്യതകൾ ആരാഞ്ഞിരുന്നു. ബിസിനസ്സ് കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഉത്തർപ്രദേശ് ലോക്ക്ഹീഡ് മാർട്ടിൻ, അഡോബ് ഇങ്ക്, ഹണിവെൽ, ബോസ്റ്റൺ സയന്റിഫിക്, സിസ്കോ സിസ്റ്റം, ഫെഡെക്സ് തുടങ്ങി നൂറിലധികം യുഎസ് ആസ്ഥാനമായുള്ള കമ്പനികളുമായി ബന്ധപ്പെട്ടിരുന്നു.