മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 1026 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 921 ആയി. തുടർച്ചയായ 6 ആം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. കൊവിഡിന്റെ സാമൂഹ വ്യാപനം ഉണ്ടായതായി ആരോഗ്യ വകുപ്പും മുംബൈ മുൻസിപ്പൽ കോർപ്പറേഷനും സംശയിക്കുന്നുണ്ട്. സ്ഥിതി ഗതികൾ രൂക്ഷമായ ധാരാവിയിൽ മാത്രം രോഗികളുടെ എണ്ണം ആയിരം കടന്നു. മാംഹിം ബൈക്കുള സാന്താക്രൂസ് ചേരികളിലടക്കം രോഗം പടർന്നു പിടിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 15000 ത്തിലേക്ക് അടുക്കുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 528 ആയി.
പൂനെയിൽ രോഗികളുടെ എണ്ണം 2789 ആയി. താനെയിലും സമാനമായ സ്ഥിതിയാണുള്ളത്. നാസിക്, ഔറംഗബാദ്, സോളാപൂർ, റായിഗഡ്, നാഗ്പൂർ ജില്ലകളിലും വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതിവർദ്ധിക്കുകയാണ്. മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം സബർബൻ ട്രെയിൻ സർവീസടക്കം അവശ്യ മേഖലകൾക്ക് ഇളവ് അനുദിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മദ്യം ഹോം ഡെലിവറിയായി നൽകാന‍് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ തെരുവുകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.