തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. തമിഴ്നാട്ടിൽ ഇതിനകം 8000 ത്തിലധികം കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 48 മണിക്കൂറിനിടെ 10 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. രോഗ ബാധയുടെ ഏറ്റവും വലിയ ക്ലസ്റ്ററായി കോയമ്പേട് മാർക്കറ്റ് തുടരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് നിന്ന് ദക്ഷിണേന്ത്യയിലേക്ക് രോഗം പടരുകയാണ്. ചെന്നൈ നഗരത്തിൽ മാത്രം രോഗികളുടെ എണ്ണം 4500 ന് അടുത്തെത്തി. തിരുവള്ളൂരിൽ 443, കടലൂർ-394, ചെങ്കൽപേട്ട്-351, വില്ലുപുരം-308 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 10000 ത്തോളം ടെസ്റ്റുകളാണ് തമിഴ്നാടിൽ നടക്കുന്നത്.
കർണാടകയിൽ രോഗ മുക്തി നേടിയവരിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബെൽഗാമിലാണ് ആശുപത്രി വിട്ടയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ബെൽഗാവിൽ രോഗികളുടെ എണ്ണം 113 ആയി. അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ തിരിച്ചെത്തുന്നത് കർണാടകക്ക് വൻ വെല്ലുവിളിയാകുന്നുണ്ട്. കർണാടകയിൽ 925 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബംഗളൂരൂ നഗരത്തിൽ ആകെ 182 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇവിടെ 4 പേർക്കാണ് രോഗം കണ്ടെത്തിയത്. കേരളത്തോട് ചേർന്നുളള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ 2 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയിൽ 27 ആയി. 3 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.
തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾക്കിയിലാണ് വൈറസ് ബാധ രൂക്ഷമാകുന്നത്. ഹൈദരാബാദ് നഗരത്തിൽ മാത്രം 759 പേർക്കാണ് രോഗം പിടിപെട്ടത്. ആന്ധ്രയിൽ കർണൂൽ ജില്ലയിലാണ് കൊറോണ രോഗികൾ ഏറ്റവും കൂടുതലുള്ളത്. ജില്ലയിൽ മാത്രം 584 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഇന്നലെ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണൂൽ ജില്ലയിൽ 16 പേരാണ് ഇതിനകം രോഗം ബാധിച്ചത് മരിച്ചത്. ഗുണ്ടൂർ 387, കൃഷ്ണ 346, ചിറ്റൂർ 131, അനന്തപൂർ 115, നെല്ലൂർ 111 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.