പ്രവാസികളുടെ നിരീക്ഷണത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മേയ് 5-നു പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിൽ മാറ്റം വരുത്താനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പരിശോധനകൾ നടത്തി വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാൽ വീടുകളിൽ ക്വാറന്റീൻ ചെയ്യുന്നതിന് അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപോലെ മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഓരോ സംസ്ഥാനങ്ങളും പലവിധത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അത് രാജ്യത്ത് കൊവിഡ്-19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. നിരീക്ഷണ കാലാവധി സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. 14 ദിവസത്തെയെങ്കിലും ക്വാറന്റീൻ വേണമെന്ന നിലപാടാണ് ആരോഗ്യമന്ത്രാലയമെടുത്തത്. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.