കൊറോണ പ്രതിരോധത്തിനായി ലോകബാങ്ക് ഇന്ത്യക്ക് നൂറ് കോടി ഡോളര്‍ (ഏകദേശം 7500 കോടി രൂപ) കൂടി നല്‍കും. നേരത്തെ പ്രഖ്യാപിച്ച നൂറ് കോടിക്ക് പുറമേയാണിത്. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്കായാണ് തുക വിനിയോഗിക്കേണ്ടത്. മൊത്തം 7500കോടി ഡോളറിന്‍റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യക്കും സഹായം ലഭിക്കുന്നത്. നേരത്തെ, കോവിഡ് പകർച്ചവ്യാധി നേരിടുന്നതിനു ബ്രിക്സ് ബാങ്കും ഇന്ത്യയ്ക്ക് 100 കോടി ഡോളർ വായ്പ അനുവദിച്ചിരുന്നു.
ഇന്ത്യയുടെ 400ലധികം സാമൂഹിക സുരക്ഷാ പദ്ധതികളെ സാങ്കേതിക തലത്തിൽ സമന്വയിപ്പിക്കാൻ സഹായിക്കുകയാണു ലക്ഷ്യമെന്നും ഗ്രാമത്തിലേതു പോലെ നഗരങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടേയും ക്ഷേമം നിർണായകമാണെന്നും ലോക ബാങ്കിന്റെ ഇന്ത്യയിലെ ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ക്കായി സമാനമായ ഒരു പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഇതെന്ന് ലോക ബാങ്ക് അറിയിച്ചു. പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആ തുക വിനിയോഗിക്കേണ്ടത്.