കൊറോണ വൈറസ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 5.8 ട്രില്ല്യൺ ഡോളര്‍ മുതൽ 8.8 ട്രില്ല്യൺ ഡോളര്‍ വരെ നഷ്ടം ഉണ്ടാകുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) അഭിപ്രായപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെ പ്രവചനത്തിന്റെ ഇരട്ടിയിലധികം വരും. മഹാമാരിയുടെ ആഘാതത്തിൽ നിന്ന് അവരവരുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ കഠിന ശ്രമത്തിലാണ്.
ഈ പുതിയ വിശകലനം കൊവിഡ്-19 ന്റെ സാമ്പത്തിക പ്രത്യാഘാതത്തെ കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുകയും, സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതിന് നയപരമായ ഇടപെടലുകൾക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നതായി എ.ഡി.ബിയുടെ ചീഫ് ഇക്കണോമിസ്റ്റ് യാസുക്കി സവാഡ പറഞ്ഞു.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ വെട്ടിക്കുറയ്‌ക്കുന്നതടക്കമുള്ള നടപടികളുമായി മഹാമാരിമൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തെ ചെറുക്കുന്നതിന് വൻതോതിൽ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയില്‍ മാത്രം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തേടുന്ന അമേരിക്കക്കാരുടെ എണ്ണം ഏകദേശം 3 ദശലക്ഷം കവിഞ്ഞു എന്നാണ് ഏറ്റവും പുതിയ വിവരം. വന്‍ സാമ്പത്തിക ശക്തികള്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് എ.ഡി.ബി പറയുന്നത്.