ഒരു ദശലക്ഷത്തിലധികം റോഹിംഗ്യൻ അഭയാര്‍ഥികളെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ബംഗ്ലാദേശിലെ ക്യാമ്പില്‍ നിന്നും ആദ്യത്തെ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. റോഹിംഗ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വ്യക്തിയും കോക്സ് ബസാർ ജില്ലയിൽ താമസിക്കുന്ന മറ്റൊരു വ്യക്തിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരെയും ഐസൊലേഷനിലാക്കിയെന്ന് ബംഗ്ലാദേശിലെ അഭയാർഥി കമ്മീഷണർ മഹ്ബൂബ് ആലം താലൂക്ക്ദർ പറഞ്ഞു.
രോഗികളുടെ ചികിത്സയ്‌ക്കും അവർ നേരിട്ടേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും, പരിശോധനയ്‌ക്കുമായി പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ വക്താവ് ലൂയിസ് ഡൊനോവൻ 'അസോസിയേറ്റഡ് പ്രസ്സിനോട്' പറഞ്ഞു. വൈറസ് ക്യാമ്പുകളിൽ എത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നൽകുന്നു.
ഒരു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 40,000 ആളുകൾ എന്ന നിലയില്‍ പ്ലാസ്റ്റിക് കൂടുകള്‍ക്കുള്ളിലാണ് അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഇത് ബംഗ്ലാദേശിന്റെ ശരാശരി ജന സാന്ദ്രതയുടെ 40 ഇരട്ടിയാണ്. അതുകൊണ്ടുതന്നെ വൈറസ് വരുത്തി വച്ചേക്കാവുന്ന ദുരന്തത്തിന്‍റെ ആഴം അതി ഭീകരമായിരിക്കും.