ശ്രമിക് സ്‌പെഷ്യൽ ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ വാക്പോര് തുടരുന്നു. പശ്ചിമ ബംഗാൾ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന, സംസ്ഥാനങ്ങള്‍ ട്രെയിനുകൾ സ്വീകരിക്കാൻ അനുമതി നൽകുന്നില്ലെന്നും ഇത്തരം സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടുകയാണെന്നും റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു.
'ഇന്ത്യയിലുടനീളമുള്ള 30-50 ലക്ഷത്തോളം ബംഗാളി കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് കണക്കുകൾ നൽകിയിട്ടുണ്ട്, എന്നാല്‍ ഒറ്റപ്പെട്ടുപോയ ആളുകളെ തിരിച്ചുകൊണ്ടുപോകാന്‍ സംസ്ഥാനം വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുന്നില്ല' എന്നാണ് പശ്ചിമ ബംഗാളിനെ ലക്ഷ്യമിട്ട് ഗോയൽ പറഞ്ഞത്.
പശ്ചിമ ബംഗാളിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 105 ട്രെയിനുകളുടെ താൽക്കാലിക ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതായത് അടുത്ത ഒരു മാസത്തേക്ക് എല്ലാ ദിവസവും നാലഞ്ചു ട്രെയിനുകൾ ബംഗാളില്‍ എത്തുമെന്ന് വ്യക്തം. 1,200 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍ തയ്യാറാണെന്നും ദിവസവും 300 ട്രെയിനുകൾ ഓടിക്കാന്‍ റെയില്‍വേക്ക് കഴിയുമെന്നും ഗോയല്‍ വ്യക്തമാക്കി. എന്നാല്‍ അതിന് ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങള്‍കൂടെ മനസ്സുവെയ്ക്കണം എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.