മുൻ ഡിജിപി സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു. സെൻകുമാറിന്റെ ആരോപണം വ്യാജമെന്ന് കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിച്ചത്. സെൻകുമാർ പരാതിയിൽ ഉന്നയിച്ച കൈയ്യേറ്റം ചെയ്യൽ, ഗൂഢാലോചന എന്നീ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകരായ പി.ജി. സുരേഷ് കുമാർ, കടവിൽ റഷീദ് എന്നിവർക്കെതിരെയാണ് സെൻകുമാർ പരാതി നൽകിയിരുന്നത്. ഇരുവർക്കും എതിരെ കേസ് എടുത്തത് വിവാദമായിരുന്നു.
മാധ്യമ പ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തത് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്ത നടപടി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് നടപടി അസാധാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസെടുത്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.